
ചെങ്ങന്നൂർ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ തെക്കേ അറ്റത്ത് കണ്ട ചാക്ക്കെട്ടിൽ നിന്നും പത്ത് കിലോ കഞ്ചാവ് കണ്ടെത്തി. തിരുവനന്തപുരം ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ആർ പി എഫ് ആലപ്പുഴ, ജി ആർ പി ആലപ്പുഴ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ചാക്ക് കെട്ടിനുള്ളിൽ ഏകദേശം 20 ൽ പരം ലാപ്ടോപ്പിൻ്റെ ബാഗിൽ മറ്റൊരു പ്ലാസ്റ്റിക് കവറിൽ തയ്ച്ച് പിടിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ആ സമയം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന അന്യസംസ്ഥാനക്കാർ ഉൾപ്പെടെ പലരേയും ചോദ്യം ചെയ്തു എങ്കിലും പ്രതിയിലേക്ക് എത്തിച്ചേരാൻ സാധിച്ചില്ല.കണ്ടെടുത്ത കഞ്ചാവിന് വിപണിയിൽ 5 ലക്ഷത്തിൽപ്പരം വിലവരും. പഴയതുണിക്കെട്ടുകളിലും പെയിൻ്റ് ബക്കറ്റിനുള്ളിലും മുൻപ് ഇത്തരത്തിൽ കഞ്ചാവ് കടത്താനുള്ള ശ്രമം ആർ പി എഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് കണ്ടെത്തി പ്രതികളെ പിടികൂടിയിട്ടുണ്ട്.. തിരുവോണ സമയത്ത് ക്രിക്കറ്റ് ബാറ്റിനുള്ളിൽ 15 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച ബംഗാൾ സ്വദേശിയെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നേരത്തെ പിടികൂടിയിരുന്നു.
ആർ പി എഫ് തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദേശത്താൽ ആലപ്പുഴ ഇൻസ്പെക്ടർ എ കെ പ്രിൻസ്, ക്രൈം ഇൻ്റലിജൻസ് സർക്കിൾ ഇൻസ്പെക്ടർ ജിപിൻ എ ജെ
എന്നിവരുടെ മേൽനോട്ടത്തിൽ ആലപ്പുഴ ജി ആർ പി സബ് ഇൻസ്പെക്ടർ ബിജോയ് , ക്രൈം ഇൻ്റലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ, സിജോ സേവ്യർ, അജിമോൻ, എസ് വി ജോസ് ,യേശുദാസ് എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.











